ലോകകപ്പ് പ്ലെ ഓഫ് സെമിഫൈനലിൽ അവിശ്വസനീയ അട്ടിമറിയും ആയി നോർത്ത് മസഡോണിയ. യൂറോ കപ്പ് ജേതാക്കൾ ആയ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ അട്ടിമറിച്ചത്. ഫുട്ബോൾ ചരിത്രം തന്നെ കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് ഇറ്റലിയിൽ ഫുട്ബോൾ ലോകം സാക്ഷിയായത്. യോഗ്യതയിൽ ജർമ്മനിയെ അട്ടിമറിച്ചു നോർത്ത് മസഡോണിയയെ നിരന്തരമുള്ള ആക്രമണം കൊണ്ടാണ് ഇറ്റലി നേരിട്ടത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ തുറന്ന ഇറ്റലി കോർണറുകൾക്ക് പിറകെ കോർണറുകൾ മത്സരത്തിൽ വിജയിച്ചു. എന്നാൽ ഗോൾ നേടാൻ മാത്രം ഇറ്റലിക്ക് ആയില്ല. മത്സരത്തിൽ 65 ശതമാനം പന്ത് കൈവശം വച്ച ഇറ്റലി മത്സരത്തിൽ 16 കോർണറുകൾ ആണ് മത്സരത്തിൽ നേടിയത്. 30 ഷോട്ടുകൾ മത്സരത്തിൽ എടുത്ത ഇറ്റലി പലപ്പോഴും ഗോളിന് അടുത്തും എത്തി. എന്നാൽ പലപ്പോഴും ഇറ്റലിയെ പ്രത്യാക്രമണത്തിൽ പരീക്ഷിച്ച നോർത്ത് മസഡോണിയ പലപ്പോഴും അപകടങ്ങൾ നൽകി. പ്രതിരോധത്തിൽ യുവതാരങ്ങളെ പരീക്ഷിച്ച മാഞ്ചിനിക്ക് കിയെൽസയുടെ അഭാവം മത്സരത്തിൽ പ്രകടമായി.
ഒടുവിൽ ഇഞ്ച്വറി സമയത്ത് 92 മിനിറ്റിൽ ഇറ്റാലിയൻ ആരാധകരെയും കാണികളെയും ഞെട്ടിച്ചു നോർത്ത് മസഡോണിയ അവിശ്വസനീയ ഗോൾ വിജയം നേടി. പകരക്കാനായി ഇറങ്ങിയ ബോജൻ മിയോസ്കിയുടെ പാസിൽ നിന്ന് അലക്‌സാണ്ടർ ത്രജ്‌കോവിസ്കി നോർത്ത് മസഡോണിയയുടെ ചരിത്രത്തിൽ വിലമതിക്കാൻ ആവാത്ത ആ ഗോൾ നേടി. ഗോൾ ഭ്രാന്തമായി ആണ് നോർത്ത് മസഡോണിയൻ ആരാധകരും താരങ്ങളും ആഘോഷിച്ചത്. തങ്ങളുടെ ഗോൾ കിക്കിൽ നിന്നു നോർത്ത് മസഡോണിയ തുറന്ന അവസരത്തിൽ 25 യാർഡ് അകലെ നിന്നുള്ള ഈ ഗോൾ ഇറ്റാലിയൻ ഹൃദയങ്ങൾ തകർക്കുക ആയിരുന്നു. തുടർന്നും ഇറ്റലി ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നോർത്ത് മസഡോണിയൻ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാൻ പരാജയപ്പെടുന്നത്. അവിശ്വസനീയങ്ങളിൽ അവിശ്വസനീയം ആയ ജയം നേടിയ നോർത്ത് മസഡോണിയ പ്ലെ ഓഫ് ഫൈനലിൽ തുർക്കിയെ തോൽപ്പിച്ചു വരുന്ന പോർച്ചുഗല്ലിനെ ആണ് നേരിടുക.


No comments:
Post a Comment